തെക്കുമ്പാട് ദ്വീപ് അറേബ്യന് തീരത്തായി സ്ഥിതി ചെയ്യുന്ന നാളികേരത്താല് സമൃദ്ധമായ ഒരു ചെറിയ കര പ്രദേശമാണിത്. ചിറക്കല് കോലത്തിരി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു ഇവിടം. അഴീക്കല് തുറമുഖത്തിനടുത്ത ദ്വീപായതിനാല് വിദേശ കച്ചവടക്കാര് ഇത് വഴി ധാരാളമായി വരുമായിരുന്നു. പയങ്ങാടി, തെക്കുമ്പാട്, മാട്ടൂല്, വളപട്ടണം നദികള് ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. കണ്ണപുരം പഞ്ചായത്തുമായി ഒരു പാലത്തിലൂടെ ഇപ്പോള് ഈ ദ്വീപിനെ ബന്ധിപ്പിച്ചിരിക്കുന്നു.
ഈ ദ്വീപിന്റെ തെക്കേയറ്റത്താണ് തായക്കാവും കൂലോം ക്ഷേത്രവും. ഇവിടെ ചുഴലി ഭഗവതിയും സോമേശ്വരി ദേവിയുമാണ് ഉള്ളതെന്ന് കരുതപ്പെടുന്നു. എന്നാല് സോമേശ്വരി ദേവിക്കായി ഇവിടെ ഇത് വരെ തെയ്യം കെട്ടിയാടിയിട്ടില്ല. എന്നാല് ഇവിടെ കരിഞ്ചാമുണ്ടി, വരാഹരൂപം എന്നീ ദേവതകളാണ് ഉള്ളത്. അതിനായി ക്ഷേത്രത്തില് പ്രത്യേക സ്ഥാനം ഉണ്ട്.
തായക്കാവിലെ പ്രധാന ആരാധനാമൂര്ത്തി തായ്പ്പരദേവത (ചുഴലി ഭഗവതി) യാണ്. മാടായികാവു ഭഗവതിയുടെ മറ്റൊരു രൂപം. രണ്ടു സ്ഥലത്തും ഒരേ സമയത്താണ് തെയ്യം കളിയാട്ടം നടക്കുന്നത്. ഇരഞ്ഞിക്കല് ഭഗവതി, കളിക്ക ഭഗവതി, കലക്ക തെയ്യം, കാട്ടിലെ തെയ്യം, ചെറുക്കന് കരിയാത്തന്, കരിഞ്ചാമുണ്ടി, വേട്ടക്കൊരു മകന്, ദേവക്കൂത്ത്, ബിന്ദൂര് ഭൂതം എന്നിവയാണ് ഈ കൂലോത്തെ മറ്റ് തെയ്യങ്ങള്. രണ്ടു വര്ഷ്ത്തെ ഇടവേളയിലാണ് ഇവിടെ തെയ്യം കെട്ടിയാടുന്നത്.
ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങളിൽ തെയ്യക്കോലം കെട്ടിയാടാറുണ്ടെങ്കിലും ഒരു സ്ത്രീ കെട്ടി അവതരിപ്പിക്കുന്ന ‘ദേവക്കൂത്ത്’ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.മറ്റെല്ലാ കാവുകളിലും തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത് വിവിധ സമുദായത്തിൽ(വണ്ണാൻ,മലയ)പ്പെട്ട ആചാരക്കാരായ പുരുഷന്മാരാണ്. എന്നാൽ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിലെ ദേവക്കൂത്ത് കെട്ടിയാടുന്നത് മലയസമുദായത്തിലെ ആചാരക്കാരിയായ ഒരു സ്ത്രീയാണ് എന്നത് തെക്കുമ്പാട് കൂലോത്തിന്റെ പ്രശസ്തിയും പ്രധാന്യവും വർദ്ധിപ്പിക്കുന്നു.