The story of Kammada Kavu Bhagavathy - കമ്മാടം ഭഗവതി കഥ
കോലത്തുനാടിന്റെ
രക്ഷക്കും ഐശ്വര്യത്തിനും വേണ്ടി കോലസ്വരൂപത്തിൽ എത്തിയ ആദിപരാശക്തി നാലായി പിരിഞ്ഞു കോലത്തുനാടിന്റെ നാല് ഭാഗങ്ങളിൽ നിലകൊണ്ടു.
- വടക്ക് മാടായി തിരുവർക്കാട്ടു ഭഗവതിയായും,
- തെക്ക് കളരി വാതുക്കൽ ഭഗവതിയായും ,
- പടിഞ്ഞാറ് ചെറുകുന്ന് അന്നപൂർണേശ്വരിയായും,
- കിഴക്ക് മാമാനത്തമ്മയായും നിലയുറപ്പിച്ചു.
എന്നാൽ
കോലത്തുനാടിന്റെ അത്യുത്തര ഭാഗത്തു (എളയടത്തു സ്വരൂപം) പൂർണമായി ദേവി ചൈതന്യം എത്തുന്നില്ല
എന്ന കുറവ് പരിഹരിച്ചുകൊണ്ട് അവിടെയും ആരൂഢസ്ഥയാകാനായിരുന്നു ഭഗവതിയുടെ തീരുമാനം.
ആ സമയത്ത് ദാരികാസുരന്റെ പരാക്രമം അതിന്റെ ചരമ സീമയിലെത്തുകയും മാടായി
തിരുവർകാട്ട് ഭഗവതി കോപിഷ്ഠയായി ദാരുകൻ കോട്ടയിലെത്തുകയും ഘോരയുദ്ധാനന്തരം തന്റെ ദണ്ഡുകൊണ്ട് അവനെ നിഗ്രഹിക്കുകയും തുടർന്നും
ശാന്തയാകാതെ ഉഗ്രകോപത്തോടെ ദാരികനെ വധിച്ച ദണ്ഡ് വടക്കു കിഴക്കു ദിശ നോക്കി വലിച്ചെറിയുകയും
ചെയ്തു.
രക്താഭിഷിക്തമായ
ആ ദണ്ഡ് ഇന്നത്തെ കമ്മാടം ഗ്രാമത്തിൽ ഇളയടത്തു ചേരിക്കല്ല് എന്നറിയപ്പെടുന്ന സ്ഥലത്തെ ദണ്ഡകവന സമമായ ഘോര വനത്തിൽ പതിക്കുകയും
അതോടൊപ്പം തന്നെ ദേവീ ശക്തി അഘോരമായ
മഹാകാളീരൂപത്തിൽ ഇവിടേക്ക് (എളയടത്തു സ്വരൂപം) എത്തിച്ചേരുകയും ചെയ്തു.
അഘോരമായ
രൂപത്തിൽ വളരെക്കാലം ഇവിടെ കഴിഞ്ഞ ഭഗവതി ക്രമേണ വളരെ മനോഹരമായ കാനന
ഭംഗിയിലും ശാന്തതയിലും ഏകാന്തതയിലും ആകൃഷ്ടയാവുകയും ക്രമേണ രൗദ്ര ഭാവം വെടിയുകയും ശാന്തമായ
രൂപം സ്വീകരിച്ചുകൊണ്ട് പ്രകൃതീശ്വരിയായി, അന്നപൂർണേശ്വരിയായി, ശ്രീ പാർവതിയായി, എളയടത്തമ്മയായി
നിലകൊള്ളുകയും ചെയ്തു എന്ന് ഐതിഹ്യം. കമ്മാടത്തമ്മ പല രൂപത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും
അന്നപൂർണേശ്വരിയായ ശ്രീ പാർവതി എന്ന
ആദി മഹാകാളി സങ്കല്പത്തിനാണ് പ്രാധാന്യം എന്ന് കരുതപ്പെടുന്നു.
.........................
താന്തിക മാന്തിക കർമങ്ങളിൽ അഗ്രഗണ്യനായ അടുക്കത്ത് തന്ത്രികൾ ഒരിക്കൽ അഡൂർ മഹാലിംഗേശ്വര ക്ഷേത്ര ദർശനത്തിനായി പോവുകയും മഹാദേവി കവിടിയങ്ങാനത്ത് രക്തേശ്വരിയുടെ പ്രഭാവത്താൽ ആകർഷിക്കപ്പെടുകയും ആ ദേവി ചൈതന്യത്തെ തന്റെ കമ്മാടത്തില്ലത്തേക്ക് കൊണ്ടുപോവാൻ ആഗ്രഹിക്കുകയും ചെയ്തുവത്രേ . ദേവിയുടെ ആഗ്രഹവും മറ്റൊന്നായിരുന്നില്ല എന്ന് പറയപ്പെടുന്നു. പക്ഷെ മഹാമാന്ത്രികനായ അടുക്കത്തായർ മഹാദേവന്റെ അനുവാദം വാങ്ങാതെ തന്റെ മന്ത്രബലത്താൽ ദേവിയെ ആവാഹിക്കുകയും അവിടെ നിന്ന് കൊണ്ടുപോവുകയും ചെയ്തു. കാര്യം ഗ്രഹിച്ച മഹാദേവൻ കുപിതനാവുകയും അടുക്കത്തായർ ഇനി മുതൽ അഡൂർ ദേവ സന്നിധിയിൽ പ്രവേശിക്കരുതെന്നു വിലക്കുകയും രക്തേശ്വരിയെ ചാമുണ്ഡി ആയിത്തീരട്ടെ എന്ന് ശപിക്കുകയും ചെയ്തത്രേ. തിരിച്ചെത്തിയ അടുക്കത്ത് തന്ത്രികൾ രക്തേശ്വരിയായ ചാമുണ്ഡിയെ തന്റെ ആരാധനാമൂർത്തിയായ ധൂമാവതിയുടെ കൂടെ ഇല്ലത്തിനു അധിപതിയായി കുടിയിരുത്തുകയും ചെയ്തു.രക്ഷകനായ എളയടത്തു കുറുവാട്ട് കാര്യം പറ അവകാശിയാൽ ആചരിക്കപ്പെട്ട താഴെ ചാമുണ്ടിയും ഗുളികനും രക്തേശ്വരിയുടെ ആജ്ഞാനുസാരം ഇല്ലത്തിന്റെ രക്ഷകരായി താഴെക്കാവ് ആധാരമായി നിലയുറപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.
രക്തേശ്വരിയുടെ ആഗമനത്തോടെ കൂടുതൽ പ്രബലനായ അടുക്കത്ത് തന്ത്രികൾ തന്റെ മാന്ത്രിക താന്ത്രിക വൃത്തികൾ തുടർന്നു പോരുകയും പിൽക്കാലത്ത് കൂടുതൽ വസ്തുവകകൾ ആർജ്ജിക്കുകയും അവയിൽ കൃഷി, കന്നുകാലി വളർത്തൽ മുതലായ കാര്യങ്ങൾ നടത്തിപ്പോരുകയും ചെയ്തു വരികയും അവർക്ക് അനേകം കാലിയാൻമാരും സഹായികളും ഉണ്ടായിത്തീരുകയും ചെയ്തു. അവരിൽ പ്രധാനിയായിരുന്നു “കടയങ്കൻ “.
ഒരു ദിവസം കറവയുള്ള ഒരു പശുവിനെ കാണാതാവുകയും കടയങ്കൻ അതിനെ അന്വേഷിച്ചു പുറപ്പെടുകയും എവിടെയും കണ്ടുകിട്ടാത്തതിനാൽ അതിനെ തിരഞ്ഞ് ഭഗവതി സാന്നിധ്യമുള്ള വനത്തിൽ പ്രവേശിക്കുകയും അവിടെ പശു പാൽ ചുരത്തിക്കൊണ്ട് നിൽക്കുന്നതും അതിന്റെ സമീപത്ത് കാട്ടുവള്ളികൾ കൊണ്ടുള്ള ഒരു ഊഞ്ഞാലിൽ ശുഭ്രവസ്ത്രധാരിണിയും, സർവ്വാഭരണ വിഭൂഷിതയും അതി സുന്ദരിയുമായ ഒരു സ്ത്രീ ഇരുന്ന് ആടുകയും ഇടക്ക് നിലത്തുകിടന്ന സ്വർണ൦, രത്ന൦, മുത്ത് എന്നിവയുടെ കൂനകളിൽ കാൽകൊണ്ട് തട്ടി രസിക്കുകയും ചെയ്തുകൊണ്ടിരുന്നത് കാണുകയും ചെയ്തു . ഭയചകിതനായ കടയങ്കനെ കണ്ട ആ ദിവ്യരൂപം അവനോട് പശുവിനെ കൊണ്ടുപോയ്ക്കൊള്ളാനും തന്നെ ഇവിടെ കണ്ട കാര്യം ആരെയും അറിയിക്കാതിരിക്കാനും ആവശ്യപ്പെട്ടു.
ഇല്ലത്തെത്തിയ കടയങ്കന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അടുക്കത്ത് തന്തികൾ കാര്യം തിരക്കുകയും കടയങ്കൻ കണ്ട കാര്യം പറയുകയും ജ്ഞാനിയായ തന്ത്രിക്ക് കാര്യം മനസ്സിലാവുകയും ചെയ്തു. പ്രകൃതീശ്വരിയായ സാക്ഷാൽ പരാശക്തിയാണ് അതെന്നും ആ ശക്തിയെയും തന്റെ ഇല്ലത്തേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം തീരുമാനിച്ചു. ഒരു കോഴിയേയും എടുത്തുകൊണ്ട് തന്റെ കൂടെ വരാൻ കടയങ്കനോട് ആവശ്യപ്പെട്ടു.
കാര്യം ഗ്രഹിച്ച ഭഗവതി സാത്വിക വേഷം വെടിഞ്ഞ് ഘോരമായ
യോഗിനീ രൂപം സ്വീകരിച്ചു. ഇരുന്നിരുന്ന
ഭീമാകാരമായ പാറ രണ്ടായി പിളർത്തി
അതിനിടയിലൂടെ ഭൂമിക്കടിയിലേക്ക് അന്തർദ്ധാനം ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും അവിടെ എത്തിയ തന്ത്രിയും കടയങ്കനും ഈ കാഴ്ച കണ്ട
അന്ധാളിക്കുകയും ഭയചകിതനായ കടയങ്കൻ ബലിനൽകാനായി കൊണ്ടുവന്ന കോഴിയെ ദൂരെ എറിഞ്ഞ് തിരിഞ്ഞോടുകയും
ചെയ്തു. ഗത്യന്തരമില്ലാതെ തന്ത്രി തന്റെ കൈവിരൽ മുറിച്ചു രക്തം വീഴ്ത്തി. അതോടെ ദേവിയുടെ താഴോട്ടുള്ള ചലനം നിലച്ചു. കഴുത്തുമുതൽ
മുകളിലോട്ടുള്ള ഭാഗം മാത്രം ദൃശ്യമായി. തന്ത്രിയുടെ പ്രവൃത്തിയിലും ഭക്തിയിലും സന്തുഷ്ടയായ ഭഗവതി തന്റെ അസ്തിത്വം അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും താൻ ഒരു മന്ത്രത്തിന്നും
തന്ത്രത്തിനും പൂർണമായി വശംവദയല്ലെന്നും അദ്ദേഹത്തെയും ഭക്തജനങ്ങളെയും അനുഗ്രഹിക്കാൻ ഇല്ലത്തേക്ക് വരുമെന്നും പൂജാദി കർമങ്ങൾ കഴിഞ്ഞാൽ തിരികെ പ്രകൃതിയായ കാവിലേക്ക് തന്നെ മടങ്ങി വരികയും ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. കൂടാതെ തന്റെ ആഗമനം ചിറക്കൽ, നീലേശ്വരം രാജസ്ഥാനങ്ങളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നെ തന്ത്രിയുടെ കൂടെ കമ്മാടത്ത് ഇല്ലത്തേക്ക്
ആഗമിച്ചു. ഭഗവതിയെക്കണ്ട് പടിഞ്ഞാറ്റയിൽ ഇരുന്നിരുന്ന കമ്മാടത്ത് ചാമുണ്ഡി അമ്മ തന്റെ പീഠത്തിൽ
നിന്ന് എഴുന്നേൽക്കുകയും ആ സ്ഥാനം ഭഗവതിക്ക്
നൽകി തൊട്ടടുത്ത ഉത്തമ സ്ഥാനത്ത് അഡൂർ ദേവനെ ദർശിക്കത്തക്ക
വിധത്തിൽ ആസനസ്ഥയാവുകയും ചെയ്തു എന്ന് ഭഗവതിയുടെ കമ്മാടം ഇല്ലത്തേക്കുള്ള ആഗമനത്തെക്കുറിച്ചുള്ള ഐതിഹ്യം പറയുന്നു. പിൽക്കാലത്തു ഭഗവതിക്ക് അഭിമുഖമായി ഒരു നട നിർമിക്കുകയും
ആ നട തളിയിലപ്പന്റെ നട
എന്നപേരിൽ അറിയപ്പെടുകയും ചെയ്തു.